Sunday, April 13, 2008

വിഷു എത്തിയപ്പോള്‍

വിഷുവും, ക്രിസ്മസ്സും, പെരുന്നാളും, ഓണവുമൊക്കെ വെറും ആഘോഷങ്ങളും ഒഴിവുദിനങ്ങളുമല്ല. അതൊക്കെ ദൈവം നമുക്കായി തന്നിട്ടുള്ള സന്തോഷങ്ങളാണ്. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍, ഈ ആഘോഷങ്ങളൊക്കെ നമ്മുടെ മനസ്സിനൊരു ഉണര്‍വ്വു തരും. കൂട്ടുകാരേയും വീട്ടുകാരേയും ഒക്കെ ഒന്നിച്ചുകൂട്ടുന്ന, പലപ്പോഴും മന:പൂര്‍വ്വമല്ലെങ്കിലും മറന്നുപോകുന്ന സൌഹൃദങ്ങള്‍ ഓര്‍മ്മിക്കുന്ന ഇത്തരം അവസരങ്ങള്‍ നമുക്ക് പിന്നേയ്ക്കും ഓര്‍മ്മിക്കാനൊരു സന്തോഷം ബാക്കിവെച്ചിട്ടാണ് കടന്നുപോവുക. എത്ര തിരക്കായാലും, സ്വന്തക്കാരൊക്കെ ദൂരെയായാലും അവരൊക്കെ സന്തോഷിക്കുന്നതും ആഘോഷിക്കുന്നതുമായ ആഘോഷം, നമ്മുടെ മനസ്സിലെങ്കിലും ആഘോഷം തന്നെ.

വിഷു, വിളവെടുപ്പിന്റെ ഉത്സവമാണത്രേ. വിളകളൊക്കെ നശിച്ച് ദാരിദ്ര്യത്തില്‍ ജീവിക്കേണ്ടി വരുന്നവര്‍ പോലും വിഷു വരുമ്പോള്‍, അല്‍പ്പമെങ്കിലും പ്രതീക്ഷയുടെ കിരണം മുന്നില്‍ക്കണ്ട് ആഘോഷിക്കും.

വിഷുവിന് കണിവയ്ക്കുകയാണ് പ്രധാനം. പടക്കം പൊട്ടിക്കലും സദ്യയും അതിനോടൊപ്പമുള്ളതും. തലേന്നു തന്നെ കണിയൊക്കെ ഒരുക്കിവെച്ച് അതിരാവിലെ എണീറ്റ് വിളക്കുതെളിച്ച് കണികണ്ട്, കൈനീട്ടം, കൊടുത്തും, വാങ്ങിയും, പടക്കം പൊട്ടിക്കുകയും, ക്ഷേത്രങ്ങളിലൊക്കെ പോയി വന്ന്, സദ്യയുണ്ടാക്കുകയും കഴിക്കുകയും ചെയ്യുക. ഇതൊക്കെയാണ് വിഷുവിന് മുഖ്യം. ഓട്ടുരുളിയും, സകല പഴവും പച്ചക്കറികളും, ചക്കയും മാങ്ങയും, കൊന്നപ്പൂവും ഒക്കെ ഒരുക്കിവയ്ക്കാനില്ലാതെ എന്ത് കണി എന്നു ചോദിക്കുന്നവര്‍ ഉണ്ടാവും. അതിനൊന്നും സൌകര്യമില്ലാത്തവര്‍ കണി കാണരുതെന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? ഇല്ല. ഇതൊക്കെയൊരുക്കിവെച്ച് കാണാന്‍ പറ്റാത്തവര്‍ക്കും വിഷുപ്പുലരിയില്‍ കണികണ്ട് പ്രാര്‍ത്ഥിക്കാം. ഒരു വിളക്കെടുത്ത് കത്തിച്ചുവയ്ക്കുക. ദൈവത്തിനോട് പ്രാര്‍ത്ഥിക്കുക. തന്ന നന്മയ്ക്കൊക്കെ നന്ദിയും, തരാന്‍
പോകുന്ന സൌഭാഗ്യങ്ങള്‍ക്കു വേണ്ടി അപേക്ഷയും നല്‍കുക. വീട്ടുകാരേയും കൂട്ടുകാരേയും ചെന്നുകണ്ടോ, ഫോണ്‍ ചെയ്തോ, അവരുടെ സന്തോഷങ്ങളില്‍ പങ്കുചേരുക. ഇതൊക്കെയാണ് വിഷുവിന്റെ നന്മ. അടുത്തവര്‍ഷം ഇതിനേക്കാളും നന്നായി വിഷു ആഘോഷിക്കാന്‍ കഴിയണമെന്നുകൂടെ പ്രാര്‍ത്ഥിക്കുക. വീട്ടുകാരേയും കൂട്ടുകാരേയും ഒക്കെ വിളിച്ച് സന്തോഷിക്കുമ്പോള്‍, ലോകത്തുള്ള മറ്റുള്ളവരെക്കുറിച്ചും ചിന്തിക്കുക. ഇത്രയൊക്കെയേ വേണ്ടൂ വിഷു ആഘോഷിക്കാന്‍.
ഞങ്ങള്‍ ഒരു ആഘോഷവും ഒരു കാരണം കൊണ്ടും മുടക്കാറില്ല. കഴിയുന്നതുപോലെയൊക്കെ ആഘോഷിക്കും. പ്രിയപ്പെട്ടവരാരെങ്കിലും ഈ ലോകം വിട്ടുപോകുമ്പോള്‍, അതുകഴിഞ്ഞ് തൊട്ടടുത്ത് വരുന്ന വിശേഷദിനം മാത്രമാണ് ആഘോഷിക്കാതെയിരിക്കുക. അല്ലെങ്കില്‍, സന്തോഷിക്കാനും ഒരുമിച്ച് കാണാനും ഉള്ള ഒരവസരവും ഞങ്ങളിലാരും പാഴാക്കാറില്ല. ദൈവം തരുന്ന സമ്മാനമായിട്ടാണ് ഓരോ ആഘോഷവും ഞങ്ങള്‍ കരുതുന്നത്. അതുകൊണ്ടുതന്നെ ദൈവനിന്ദ കാണിക്കാറില്ല. ഇന്നുള്ളതൊക്കെ നാളെയുണ്ടാവുമോയെന്നും അറിയില്ല. ജന്മദിനങ്ങള്‍ പോലും ആരും ആഘോഷിക്കാതെയിരിക്കില്ല. ഇനി വേണ്ടെന്നുവെച്ചാലും കുടുംബത്തിലെ മുതിര്‍ന്ന ആള്‍ക്കാര്‍, ആഘോഷിക്കാതെയിരിക്കാന്‍ അനുവദിക്കുകയുമില്ല. നമുക്കു തരുന്ന സൌഭാഗ്യങ്ങള്‍ക്കൊക്കെ നന്ദി പറഞ്ഞ്, ഇതൊന്നും ഇല്ലാത്തവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുക. ദാനം ചെയ്യാന്‍ കഴിയുന്നത് ചെയ്യുക. ഇതൊക്കെ എപ്പോഴും ചെയ്യും.


ഇവിടെ വിഷുവെത്തിക്കൊണ്ടിരിക്കുന്നു. ചില പച്ചക്കറികളൊക്കെ എത്തി. ഇനിയും എന്തൊക്കെയോ ഉണ്ട് ഒരുക്കാന്‍. പച്ചക്കറിയ്ക്ക് വിലകൂടി എന്നും പറഞ്ഞ് വാങ്ങാതെ ഇരുന്നിട്ട് കാര്യമില്ലല്ലോ. അടുത്തവര്‍ഷം ഇതൊക്കെ കിട്ടുമോന്നുതന്നെ ആര്‍ക്കറിയാം. അല്ലെങ്കില്‍ വീട്ടുവളപ്പില്‍ ഉണ്ടാക്കേണ്ടിവരും.


വിഷുസംക്രമത്തിനും സദ്യ വേണം എന്നൊക്കെയാണ്. അടുത്തൊരിടത്ത് ഉത്സവം ഉണ്ടായപ്പോള്‍ അച്ഛന്‍ വാങ്ങിച്ചുതന്ന കല്‍ച്ചട്ടി ഉദ്ഘാടനം കഴിച്ചത് വിഷുസംക്രമത്തിന് കാളന്‍ വെച്ചാണ്. അടുപ്പത്തൊക്കെ വെച്ച് കറുകറുപ്പിക്കണം എന്നൊക്കെ മോഹമുണ്ട്. സ്റ്റൌവില്‍ കച്ചട്ടിവയ്ക്കുന്നു, നിനക്കു വേറെ ജോലിയില്ലേന്ന് എല്ലാരും ചോദിക്കും. എന്നാലും അതിനൊരു സ്വാദ് വേറെ തന്നെ.


വിഷുവിന് മാത്രമല്ല എല്ലാ സദ്യകള്‍ക്കും, പപ്പടവും, പുളിയിഞ്ചിയും, വറുത്തുപ്പേരിയും, ഉപ്പിലിട്ട കറികളും പ്രധാനം തന്നെ. പുളിയിഞ്ചി രണ്ടുദിവസം മുമ്പുതന്നെ വയ്ക്കുന്നതാണ് നല്ലത്. അതിന്റെ ജോലി തീരുമല്ലോ.
പിന്നെ സദ്യ വേണ്ടതുതന്നെ. ചുരുക്കത്തിലെങ്കില്‍ ചുരുക്കത്തില്‍. ഇവയൊക്കെക്കൂടാതെ,
പച്ചടിയും, മാങ്ങാപ്പച്ചടിയും, ചീരക്കറികളും, വറുത്തുപ്പേരിയും, ഓലനും‍, എരിശ്ശേരിയും, സാമ്പാറും
അവിയലും, കാളനും, കൂട്ടുകറിയും പിന്നെ പായസവും ആവാം. ഇതൊന്നുമില്ലെങ്കിലും ഇഷ്ടമുള്ളത് കഴിക്കുക. അതുതന്നെ സദ്യ!
ഇനി വിഷുവിങ്ങോട്ട് വരുകയേ വേണ്ടൂ. വിളക്കുകത്തിച്ച്, കണികണ്ട് എല്ലാ നന്മയും എല്ലാവര്‍ക്കും കൊടുക്കണം എന്നു പറയും. വിഷുക്കണി കാണാന്‍ തന്നതിനു നന്ദിയും പറയും. എല്ലാ കൂട്ടുകാര്‍ക്കു വേണ്ടിയും ആഘോഷിക്കാന്‍ പറ്റാത്തവര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കും.


വിഷുവിന് കൈനീട്ടമാണ് പ്രധാനമെങ്കിലും കോടിയുണ്ടെങ്കില്‍പ്പിന്നെ ഉടുക്കാതിരിക്കുന്നതെന്തിന്? രണ്ട് അനിയത്തിക്കുട്ടികളുടെ പുത്തന്‍ വിഷുവാണ് ഇക്കൊല്ലം. വിവാഹം കഴിഞ്ഞ് ആദ്യം വരുന്ന വിഷു. അവരൊക്കെ ആഘോഷിക്കുമ്പോള്‍, എന്ത് വിഷു? ഏത് വിഷു എന്നൊന്നും പറഞ്ഞിരിക്കാന്‍ എന്നെ കിട്ടില്ല. ദൂരെയാണെങ്കിലും അവരെ വിളിക്കും. വിഷു കഴിഞ്ഞാല്‍ വിരുന്നുവരുമ്പോള്‍ കാണുകയും ചെയ്യും.
വിഷു മാത്രമല്ല, എല്ലാ വിശേഷാവസരങ്ങളും ആഘോഷിക്കുന്നതാണ് നല്ലത്. കവി പാടിപ്പോയതുപോലെ, “നാളെയാരെന്നുമെന്തെന്നുമാര്‍ക്കറിയാം?”

എല്ലാവര്‍ക്കും വിഷു ആശംസകള്‍. എല്ലാവരും കണികണ്ടു പ്രാര്‍ത്ഥിക്കുക. ആര്‍ഭാടങ്ങളൊന്നും വേണ്ട. എവിടെ ആണെങ്കിലും കണി കാണാം. പ്രാര്‍ത്ഥിക്കാം. സൌകര്യം പോലെ, സമയം പോലെ സദ്യയൊരുക്കാം. ഇന്നത്തെ വിഷു വേണ്ട എന്നുവെക്കരുത്. ഇന്നാണ് ജീവിതം. നാളെ എന്നത് വെറും വാക്ക് മാത്രമാണ്. ഇന്നു ദൈവം നമുക്ക് തന്നിരിക്കുന്നതാണ് വിഷു. എല്ലാവരും ആഘോഷിക്കുക. ഒപ്പം മറ്റുള്ളവരെക്കുറിച്ചോര്‍ക്കുക.
കുഞ്ഞുണ്ണിമാഷ് പാടിപ്പോയിട്ടുണ്ട്.
“ചടപടപടകം ചടപടപടകം
ചടപടചടപട ചടപട പടകം
കത്തും പൂത്തിരിയിത്തിരിനേര-
ത്തത്തറ നേരത്തെത്ര വിചിത്രം
മത്താപ്പൂവിനു മഞ്ഞവെളിച്ചം
മത്താപ്പൂവിനു പച്ചവെളിച്ചം
പടകം പൂത്തിരി മത്താപ്പൂവേ
വിഷുവിങ്ങോട്ടു വരട്ടെ വേഗം.” എന്ന്.
അതുകൊണ്ട് വിഷുവരട്ടെ. നന്മയുടെ, സന്തോഷത്തിന്റെ കണിയുമായിട്ട്.
വിഷുക്കാലം പ്രമാണിച്ച് ആദ്യം കണ്ട ചിത്രം ക്രേസി4 ആണ്. അതില്‍ ഷാരൂഖ്ഖാനുണ്ടെന്ന് നിങ്ങള്‍ക്കറിയില്ല അല്ലേ? ;)

Friday, April 11, 2008

ചേമ്പ് സാമ്പാര്‍

വലിയ ചേമ്പും ചെറിയ ചേമ്പും വാങ്ങാന്‍ കിട്ടും. പലതരം വിഭവങ്ങള്‍ ഉണ്ടാക്കാം. അതിലൊന്നാണ് ചേമ്പ് സാമ്പാറും.

ചേമ്പ്
തുവരപ്പരിപ്പ്
നെല്ലിക്കാവലുപ്പത്തിലും അല്‍പ്പം കൂടുതല്‍ പുളി വെള്ളത്തിലിട്ട്, കുറച്ചുനേരം കഴിഞ്ഞ് പുളി പിഴിഞ്ഞ് ആ വെള്ളം എടുക്കുക.
തേങ്ങ കരിയാതെ, ചുവക്കെ വറുത്തത്.
ചുവന്ന മുളക്.
മല്ലി/കൊത്തമല്ലി.
നാലഞ്ച് മണി ഉലുവ.
കായം - പൊടി.
ഉപ്പ്.
വറവിടാന്‍ കടുക്, മുളക്, കറിവേപ്പില ഇവയൊക്കെയാണ് വേണ്ടത്.
ഒരു വലിയ ചേമ്പ് മതി. തോലൊക്കെക്കളഞ്ഞ് ചെറുതാക്കി മുറിക്കുക. കഴുകുക. മൂന്ന് ടേബിള്‍ സ്പൂണ്‍ തുവരപ്പരിപ്പ് കഴുകിവൃത്തിയാക്കി എടുക്കുക. മഞ്ഞള്‍പ്പൊടിയും ഇട്ട്, പരിപ്പും, ചേമ്പും വേവിക്കുക. വേഗം വേവും ചേമ്പ്. ഒന്നൊന്നര ടേബിള്‍സ്പൂണ്‍ വറുത്തെടുത്ത തേങ്ങയും (വറുത്തെടുത്തതിനു ശേഷം ഒന്നര ടേബിള്‍സ്പൂണ്‍) വറുത്തെടുത്തിട്ടുള്ള, രണ്ട് ടീസ്പൂണ്‍ മല്ലിയും, രണ്ടോ മൂന്നോ ചുവന്ന മുളകും നന്നായരച്ചെടുക്കുക. മിനുസമായിട്ട് വേണം. നാലഞ്ച് മണി ഉലുവയും വറുത്തെടുത്ത് ഇതിനോടൊപ്പം അരയ്ക്കണം. മല്ലി നിങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടമാണെങ്കില്‍ കൂടുതല്‍ എടുക്കാം. എന്നുവെച്ച് അധികമൊന്നും ആവരുത്.
വേവിച്ചത്, ഉപ്പും ഇട്ട്, പുളിവെള്ളവും ഒഴിച്ച് തിളപ്പിക്കുക. കായപ്പൊടി കുറച്ച് ഇടുക.
തേങ്ങ കൂട്ടുക. വെള്ളം വേണ്ടതുപോലെ കൂട്ടുക. ചേമ്പും പരിപ്പും കൊഴുത്തിരിക്കും. എന്നാലും കുറേ വെള്ളം ചേര്‍ക്കരുത്. പുളിവെള്ളം ഒഴിച്ചതിന്റെ കൂടെ ഒഴിച്ചാലും മതി.
വറവിടുക.

Wednesday, April 09, 2008

മമ്പയര്‍‍ കറി

മമ്പയര്‍ എന്നാണ് ഇതിനെ ഞങ്ങള്‍ പറയാറുള്ളത്. ഓലനിലാണ് മിക്കവാറും ഇടാറുള്ളതും. ചുവന്നതും വെളുത്തതും ഉണ്ട്. തേങ്ങയര‍ച്ചുകൂട്ടിയും, അരച്ചുകൂട്ടാതേയും ചപ്പാത്തിയുടേയും, ചോറിന്റേയും കൂടെ മമ്പയര്‍ കറി വെച്ച് കൂട്ടാം.





ഇത് അധികനേരമൊന്നും വെള്ളത്തിലിട്ടില്ലെങ്കിലും, വേവും. പക്ഷെ രാവിലെ വയ്ക്കാന്‍ രാത്രിയില്‍ത്തന്നെ വെള്ളത്തിലിട്ടുവയ്ക്കുന്നതാണ് നല്ലത്. മൂന്നോ നാലോ ടേബിള്‍സ്പൂണ്‍ മമ്പയര്‍ വെള്ളത്തിലിട്ടു കുതിര്‍ത്ത്, കുക്കറിലിട്ട്, മഞ്ഞളും, അര ടീസ്പൂണ്‍ മുളകുപൊടിയും ഇട്ട് നന്നായി വേവിക്കുക. വെന്തുകഴിഞ്ഞാല്‍ ഉപ്പും ഇട്ട് ഒന്ന് ഉടച്ചുവയ്ക്കുക. ചപ്പാത്തിക്കറി ആണെങ്കില്‍ നല്ലപോലെ വേവുന്നതാണ് നല്ലത്. പാത്രമോ ഫ്രൈയിംഗ് പാനോ എടുത്ത് വെളിച്ചെണ്ണ/ പാചകയെണ്ണ ഒഴിക്കുക. ചൂടായാല്‍ അതില്‍ മമ്പയറിന് വേണ്ട കണക്കില്‍ കടുകും, ജീരകവും, കറിവേപ്പിലയും വറവിടുക. ഉഴുന്നിഷ്ടമാണെങ്കില്‍ അതും ഇടാം. വലിയ ഉള്ളി/ അഥവാ സവാള രണ്ടെണ്ണം ചെറുതായി അരിഞ്ഞതും ഇട്ട് നന്നായി ഇളക്കുക. അത് വെന്തതിനു ശേഷം, രണ്ടുമൂന്ന് വെളുത്തുള്ളി ചതച്ചതും ചേര്‍ക്കുക. വലുതാണെങ്കില്‍ മൂന്നല്ലി. ചെറിയ വെളുത്തുള്ളി ആണെങ്കില്‍ അഞ്ചാറെണ്ണം. കാല്‍ ടീസ്പൂണ്‍ ഗരം മസാലപ്പൊടി ഉണ്ടെങ്കില്‍ ഇടുക. ഗരം മസാല ഇല്ലെങ്കില്‍ ഏതെങ്കിലും വെജിറ്റബിള്‍ മസാലയോ മീറ്റ് മസാലയോ ഉണ്ടെങ്കില്‍ ഇടാം. പക്ഷെ മുളകുപൊടി ആദ്യം ഇട്ടത് ഓര്‍മ്മിച്ചിട്ട് ഇത് ഇടുക. അല്ലെങ്കില്‍ എല്ലാം കൂടെ ഒരു എരുപ്പരുവം ആവും. വെന്ത മമ്പയറും കൂടെ യോജിപ്പിച്ച് അല്‍പ്പം വെള്ളവും ചേര്‍ത്ത് അടച്ചുവെച്ച് അഞ്ചാറ് മിനുട്ട് വേവിക്കുക. ആദ്യം മമ്പയര്‍ വെന്തുകഴിഞ്ഞപ്പോള്‍, അതില്‍ വെള്ളം ഇല്ലെങ്കില്‍ വേറെ വെള്ളം ചേര്‍ത്താല്‍ മതി. അല്ലെങ്കില്‍ ആ വെള്ളം മതിയാവും. മല്ലിയില അരിഞ്ഞത് ഇടുക. മസാലയൊക്കെ ഉണ്ടെങ്കില്‍ മല്ലിയില ഇല്ലെങ്കിലും സാരമില്ല. തയ്യാറായി.


മുളകുപൊടി ഇല്ലെങ്കില്‍ പച്ചമുളക് ഇട്ടാലും മതി. ചതച്ചോ അല്ലെങ്കില്‍ ചെറുതായി അരിഞ്ഞോ. തേങ്ങ ഇടാന്‍ പറ്റുമെങ്കില്‍ വാങ്ങിവെച്ചതിനു ശേഷം ഇടാം. വെറുതെ ചിരവിയിട്ട്. ചപ്പാത്തിയുടെ കൂടെയോ, ചോറിന് തോരന്‍ പോലെയോ കഴിക്കുക.

Sunday, April 06, 2008

ഇടിച്ചക്ക മോരൂട്ടാന്‍

ഒരു ഇടിച്ചക്കയുടെ നാലിലൊന്ന് എടുത്ത് തോലൊക്കെക്കളഞ്ഞ് നല്ലപോലെ ചെറുതാക്കി മുറിക്കുക. അതില്‍ ആവശ്യത്തിനു ഉപ്പും മഞ്ഞളും ഇടുക. നല്ലപോലെ വേവിക്കണം. വെന്തു കഴിഞ്ഞാല്‍ അതിലേക്ക് ഒരു മൂന്നുനാലു ടേബിള്‍സ്പൂണ്‍ തേങ്ങയും, ജീരകവും, മൂന്ന് പച്ചമുളകും ചേര്‍ത്തരച്ചത് ചേര്‍ക്കുക. മോരും കുറച്ച് ഒഴിക്കുക. മോര് ആദ്യം ഒഴിച്ച് തിളപ്പിച്ചാലും മതി. തേങ്ങ കൂട്ടുന്നതിനുമുമ്പ്. ഒന്നു തിളച്ചാല്‍ വാങ്ങിവെച്ച് വറവിടുക.



പച്ചമുളക് വേണ്ടെങ്കില്‍ വേവിക്കുമ്പോള്‍ മുളകുപൊടി ഇടണം.


Friday, April 04, 2008

കായുപ്പേരി


കായ മിക്കകാലത്തും കിട്ടും. ചെറിയ ചെറിയ കായകള്‍ കറിവെച്ചുകൂട്ടുന്നതിലും അധികം എല്ലാവരും പഴുത്ത് തിന്നുകയാണ് ചെയ്യുക. മഴക്കാലത്ത് കായക്കുലയ്ക്ക് മുകളിലെ അവസ്ഥയാവും. മൈസൂര്‍പ്പഴം, പൂവമ്പഴം, കദളിപ്പഴം അങ്ങനെയങ്ങനെ ചെറുപഴങ്ങള്‍.
ചെറിയ കായകിട്ടുമ്പോള്‍ മെഴുക്കുപുരട്ടി ഉണ്ടാക്കിനോക്കൂ. ചോറിനൊപ്പം, കഞ്ഞിയ്ക്കൊപ്പം ഒക്കെ നല്ലതാണ്. ചെറുതാക്കി, നാലാക്കി മുറിയ്ക്കണം. മുറിക്കുമ്പോള്‍, വെള്ളത്തിലേക്ക് മുറിച്ചിട്ടാല്‍ മതി. അതിന്റെ കറ എളുപ്പത്തില്‍ പോകും. വെറുതെ ഉപ്പും മഞ്ഞളും, നിങ്ങള്‍ക്ക് വേണമെങ്കില്‍ മുളകുപൊടിയും ഇട്ട്, അതിനുവേണ്ട വെള്ളം മാത്രം ഒഴിച്ച് വേവിക്കുക. വേവിക്കുക. ഇവിടെ മെഴുക്കുപുരട്ടിയ്ക്ക് മുളകുപൊടി
ഇടാറില്ല. വെന്തുകഴിഞ്ഞിട്ട് അതിലേക്ക് വെളിച്ചെണ്ണ കുറച്ച് ഒഴിച്ച് ഇളക്കി വയ്ക്കുക. തയ്യാര്‍! അതാണ് കായ ഉപ്പേരി, കായുപ്പേരി, അഥവാ കായ മെഴുക്കുപുരട്ടി. നേന്ത്രക്കായകൊണ്ടും ഇങ്ങനെ ഉണ്ടാക്കാം.

വേണമെങ്കില്‍ തേങ്ങ ചിരവിയും ഇടാം. എളുപ്പമല്ലേ ഇപ്പരിപാടി? ചീനച്ചട്ടിയില്‍ വെച്ചാല്‍ കറുപ്പുനിറവും സ്വാദ് അധികവും ഉണ്ടാവും എന്ന് എനിക്കു തോന്നുന്നു.

Tuesday, April 01, 2008

അവിയല്‍‌ 2

ഇതാണ് ഇടിച്ചക്കയുള്ള കാലത്തുണ്ടാക്കാന്‍ പറ്റിയ അവിയല്‍. ചക്ക മാത്രമല്ല മാങ്ങയും ഇടാം. ഇതില്‍ കാരറ്റ്, കയ്പ്പക്ക, ഇടിച്ചക്ക, മാങ്ങ, മുരിങ്ങാക്കായ, കായ എന്നിവ ഇട്ടു. പിന്നെ തേങ്ങയും, ജീരകവും, പച്ചമുളകും, കറിവേപ്പിലയും വെളിച്ചെണ്ണയും വേണം. വേറെ കഷണങ്ങളും നിങ്ങളുടെ ഇഷ്ടം പോലെ ഇടാം. ചക്കയാവുമ്പോള്‍, ചേനയൊന്നും ഇട്ടില്ലെങ്കിലും കുഴപ്പമില്ല.
കഷണങ്ങളൊക്കെ ചിത്രത്തില്‍ കാണുന്നതുപോലെ മുറിയ്ക്കണം. മാങ്ങ മുറിയ്ക്കുന്നതിനുമുമ്പാണ് ചിത്രത്തില്‍. അല്‍പ്പം പോലും നീളം കൂടാനോ കുറയാനോ പാടില്ല. അങ്ങനെ ആയാല്‍ അത് വേറെ അവിയല്‍ ആയിപ്പോകും. ;) കഷണങ്ങളൊക്കെ കഴുകിയും മുറിച്ചും, മുറിച്ചും കഴുകിയും എടുക്കുക. അതിനാവശ്യമായ മഞ്ഞള്‍പ്പൊടിയും ഉപ്പും ഇട്ട് നന്നായി വേവിയ്ക്കുക. വെള്ളം, വേവാന്‍ ആവശ്യമുള്ളത് മാത്രം ഒഴിക്കുക. വെന്തുടയുന്നതാണിഷ്ടമെങ്കില്‍ അങ്ങനെ വേവിയ്ക്കണം. ഒരു വലിയ തേങ്ങയുടെ ഒരു മുറിത്തേങ്ങയുടെ പകുതി ചിരവിയെടുക്കുക. അതില്‍ മുന്നുനാല് പച്ചമുളകും, ഒന്നോ രണ്ടോ ടീസ്പൂണ്‍ ജീരകവും ഇട്ട് ഒന്ന് ചതച്ചെടുക്കുക. (മുളക് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക. എരിവ് വേണ്ടുന്ന പാകത്തില്‍). കഷണങ്ങളിലേക്ക് തേങ്ങ കൂട്ടി തിളപ്പിക്കുക. കുറച്ച് പുളിത്തൈര്‍ ഒഴിക്കുക. തിളയ്ക്കരുത് പിന്നെ. വാങ്ങിവയ്ക്കുക.
വെളിച്ചെണ്ണ മുകളില്‍ ഒഴിയ്ക്കുക. കറിവേപ്പില തണ്ടോടെ ഇടുക. മാങ്ങയിട്ടാല്‍പ്പിന്നെ മോരിന്റെ, തൈരിന്റെ ആവശ്യം ഇല്ല. ഞാന്‍ ഇതില്‍ തൈരു കൂട്ടിയതുകൊണ്ടാണ് അങ്ങനെ എഴുതിയത്.

ഒരു അവിയല്‍ ഇവിടെ
 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]