Tuesday, June 14, 2011

മുത്താറിക്കുറുക്ക്

മുത്താറി അഥവാ പഞ്ഞപ്പുല്ല് അഥവാ റാഗി കൊച്ചുകുട്ടികൾക്കുമാത്രമല്ല വല്യവർക്കും കഴിക്കാം. പ്രമേഹരോഗികൾക്ക് ഇടയ്ക്ക് ഇത് കഴിക്കാം. മധുരം ഇടരുതെന്നു മാത്രം. കുട്ടികൾക്കാവുമ്പോ മധുരം വേണം.
മുത്താറിപ്പൊടിയാണ് വാങ്ങുന്നതെങ്കിൽ കുറുക്ക് ഉണ്ടാക്കൽ വേഗം കഴിയും.




ഇനി മുത്താറി അപ്പാടെയാണെങ്കിലോ? അത് വീട്ടിൽത്തന്നെ അരച്ചെടുക്കുന്നതല്ലേ ആരോഗ്യത്തിനു ശരിക്കും നല്ലത്?

ആദ്യം തന്നെ മുത്താറി കുറച്ചെടുത്ത് വെള്ളത്തിൽ ഇട്ടുവയ്ക്കുക. വെള്ളത്തിൽ മുങ്ങിക്കിടക്കണം. ഒന്നോ രണ്ടോ മണിക്കൂർ. അത്രയില്ലെങ്കിലും സാരമില്ല.

അത് കഴുകിയെടുത്ത് അരയ്ക്കുക. വെള്ളം കുറച്ച് ഒഴിയ്ക്കണം. അരഞ്ഞാൽ അരിപ്പയിൽ അരിച്ചെടുക്കുക. കിട്ടുന്ന കരട് ഒന്നുകൂടെ വെള്ളം ചേർത്ത് അരയ്ക്കുക. പിന്നേം അരിയ്ക്കുക.



അരിപ്പയിൽ അരിച്ച കരട് ആണിത്. അരച്ച്, അരിച്ച് എടുത്തത്. കളയാനുള്ളത്.


അരച്ചെടുത്തതിൽ കുറച്ചുകൂടെ വെള്ളം ചേർത്ത് അടുപ്പത്തുവച്ച് കുറുക്കുക. കുറച്ച് പാൽ ചേർക്കാം. കുറുക്ക് പാകമാവുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കുക.




കുറുക്ക് തയ്യാർ. ഇത് മധുരമില്ലാത്ത കുറുക്ക്.

കുട്ടികൾക്കാണെങ്കിൽ കൽക്കണ്ടം പൊടിച്ചിട്ടതും, പാലും ചേർത്ത് കുറുക്കുക. അല്ലെങ്കിൽ ശർക്കര മാത്രം ചേർത്ത് കുറുക്കുക. വല്യവർക്ക് വേണമെങ്കിൽ പഞ്ചസാരയും പാലുംചേർത്ത് കുറുക്കുക.

അമ്മയാണ് മുത്താറി കാച്ചിയത്. അച്ഛൻ കഴിച്ചോളും എന്നു ഞങ്ങൾ വിചാരിച്ചു. ഇത്രയൊന്നും എനിക്കുവേണ്ടെന്ന് അച്ഛൻ. കുറച്ച് അച്ഛൻ കഴിച്ചു. ബാക്കിയുള്ളതിൽ മധുരം ചാർത്തി ഞങ്ങളും.

Thursday, June 09, 2011

പാഞ്ചാലിച്ചീര

പാണ്ഡവന്മാരുടെ വനവാസകാലത്ത് പാഞ്ചാലിയ്ക്ക് സൂര്യനിൽ നിന്ന് അക്ഷയപാത്രം കിട്ടുന്നു. അക്ഷയപാത്രത്തിൽ ഇഷ്ടം പോലെ ഭക്ഷണം കിട്ടും. പക്ഷെ, പാഞ്ചാലി കഴിച്ചുകഴിഞ്ഞാൽ അതിൽ ആ ദിവസം പിന്നെ ആഹാരം ഒന്നും ആ പാത്രത്തിൽ ഉണ്ടാവില്ല. അങ്ങനെയിരിക്കെ ഒരിക്കൽ, ദുർവ്വാസാവ് മഹർഷി, കൌരവരുടെ കൊട്ടാരത്തിൽ വന്നു താമസിക്കുകയും, ദുര്യോധനൻ, മുനിയ്ക്കും കൂടെയുള്ള ശിഷ്യന്മാർക്കും വേണ്ടതൊക്കെ ഒരുക്കിക്കൊടുത്ത് സന്തോഷിപ്പിക്കുകയും ചെയ്യുന്നു. അപ്പോ മുനി, ദുര്യോധനനോട് വരം ചോദിക്കാൻ പറയുന്നു. അപ്പോ പാണ്ഡവരെ ഒന്നു പറ്റിയ്ക്കാമെന്നു കരുതി, ദുര്യോധനൻ പറയും, പാണ്ഡവന്മാരെക്കാണാൻ അങ്ങ് ശിഷ്യന്മാരോടു കൂടെ പോകണം എന്ന്. അതും അവരുടെ ഭക്ഷണശേഷം. അവർ അങ്ങനെ, പാണ്ഡവരുടെ അടുക്കൽ ചെന്ന സമയത്ത്, എല്ലാവരുടേം, പാഞ്ചാലിയുടേയും, ഭക്ഷണം കഴിഞ്ഞിരുന്നു. മുനിയും ശിഷ്യന്മാരും കുളിക്കാനും ജപിക്കാനും പോയി. അവർ എത്തുമ്പോഴേക്കും ഭക്ഷണം വേണം. അല്ലെങ്കിൽ മുനിക്ക് കോപം വന്നു ശപിച്ചേക്കും എന്ന് പാണ്ഡവന്മാർ കരുതി. പാഞ്ചാലി വിഷമിച്ച്, ശ്രീകൃഷ്ണനെ വിളിച്ച് പ്രാർത്ഥിയ്ക്കും. ശ്രീകൃഷ്ണൻ അവിടെയെത്തും. എന്തെങ്കിലും ഭക്ഷണം കൊടുക്കണമെന്ന് പറഞ്ഞപ്പോൾ, ഭക്ഷണം കഴിഞ്ഞുവെന്നും ഇനി ഒന്നുമില്ലെന്നും പാഞ്ചാലി പറയുന്നു. അപ്പോ, അക്ഷയപാത്രം കൊണ്ടുവരാൻ ശ്രീകൃഷ്ണൻ പറയുന്നു. പാഞ്ചാലി, പാത്രം കൊണ്ടുവന്നുകൊടുത്തപ്പോൾ അതിന്റെ വക്കിൽ ഒരു ചീരയില കാണുകയും ശ്രീകൃഷ്ണൻ അതു കഴിക്കുകയും ചെയ്യുന്നു. പിന്നെ, മുനിയേയും ശിഷ്യന്മാരേയും ഭക്ഷണം തയ്യാറായി എന്നും പറഞ്ഞ് വിളിച്ചുകൊണ്ടുവരാൻ പറയുന്നു. പക്ഷേ, ദുർവ്വാസാവിനും ശിഷ്യന്മാർക്കും ഭക്ഷണം വേണ്ടായിരുന്നു. പാണ്ഡവരുടെ അടുക്കലേക്ക് ചെന്ന് ഭക്ഷണം വേണ്ടെന്ന് പറയാനും മടിയായി. ശ്രീകൃഷ്ണനോടും പാണ്ഡവരോടും ശത്രുത കാണിക്കുന്നത് പന്തിയാവില്ലെന്നു കണ്ട് അവർ വേഗം സ്ഥലം വിട്ടു. അങ്ങനെ ഒരു ചീരയില കൊണ്ട് പാഞ്ചാലി വല്യൊരു ശാപത്തിൽ നിന്ന് രക്ഷപ്പെട്ടു.

കഥ കഴിഞ്ഞു. ഇനി കാര്യം.

പാഞ്ചാലിച്ചീര എന്ന് അറിയപ്പെടുന്ന ചീര കൊണ്ട് ഉപ്പേരി അഥവാ തോരൻ വയ്ക്കാൻ ഞാൻ തീരുമാനിച്ചു. അമ്മാമന്റേം അമ്മായിയുടേം വീട്ടിൽ പറമ്പിലാണ് ഈ ചീരകൾ നിൽക്കുന്നത്. നട്ടുവളർത്തേണ്ട ആവശ്യമൊന്നുമില്ല. ഇഷ്ടം പോലെ ഉണ്ടാവും. അമ്മായി പണ്ടേ പറഞ്ഞിരുന്നു, ഇതുകൊണ്ട് എന്തെങ്കിലും ഉണ്ടാക്കിക്കോന്ന്. പക്ഷേ അപ്പോ എനിക്കു സൌകര്യമില്ലായിരുന്നു. ഇപ്പോ അവിടെപ്പോയപ്പോൾ സൌകര്യം കിട്ടി. എന്റെ ബ്ലോഗിനുവേണ്ടിയുള്ള ഉപ്പേരിവയ്ക്കലായതുകൊണ്ടും, അവിടെത്തന്നെയുള്ള കായ മെഴുക്കുപുരട്ടി ഉണ്ടാക്കിയതുകൊണ്ടും ആരും എന്നെ സഹായിച്ചില്ല. വെറുതെ, പ്രോത്സാഹിപ്പിച്ചു.




ചീര ഇതാ പറമ്പിൽ.




അതിന്റെ പൂവ്. മൊട്ടും.




അത് സാധാരണ എല്ലാ ചീരകളും പൊട്ടിച്ചെടുക്കുന്നതുപോലെ വേരിനു കുറച്ചു മുകളിൽ വെച്ച് പൊട്ടിച്ചെടുത്തത്. കൈ കൊണ്ട് പൊട്ടിക്കുകയേ വേണ്ടൂ.





കഴുകി, അരിഞ്ഞത്. നല്ല ഇലകളായിരുന്നു മിക്കതും. അതുകൊണ്ട് അധികം തരം തിരിയ്ക്കൽ വേണ്ടിവന്നില്ല. പൂവും മൊട്ടും കളയാം.

അടുപ്പത്ത് ചീനച്ചട്ടി വെച്ച്, വെളിച്ചെണ്ണ ഒഴിയ്ക്കുക. ഉഴുന്നുപരിപ്പ് അല്പം ഇടുക്കുക. ചുവക്കുമ്പോഴേക്കും കടുകും ചുവന്ന മുളകും ഇടുക. കറിവേപ്പിലയും ഇട്ടാൽ പ്രശ്നമൊന്നുമില്ല. മുറിച്ചുവെച്ച ചീര ഇടുക. ആവശ്യത്തിനു മഞ്ഞൾപ്പൊടിയും ഉപ്പും ഇടുക. വെള്ളം ഒഴിക്കാനേ പാടില്ല. ചൂടാവുന്നതിനനുസരിച്ച് ചീരയിൽ വെള്ളം കയറും. നല്ല തീയുണ്ടെങ്കിൽ വറ്റും. വാങ്ങിവെച്ച് ചിരവിയ തേങ്ങ ഇടുക.




ഉപ്പേരി തയ്യാർ.

സാമ്പാറും, ചക്കക്കുരു ഇട്ട്, ഓലനും ഒക്കെ വയ്ക്കാം എന്നു പറഞ്ഞു. ഉപ്പേരിയ്ക്ക് നല്ല സ്വാദുണ്ട്.

ഈ ചീരയ്ക്ക് പാഞ്ചാലിച്ചീര എന്ന പേരു വന്നത് മുകളിൽ‌പ്പറഞ്ഞ കഥ കൊണ്ടാണെന്നും പറഞ്ഞു. കഥയും പറഞ്ഞു. പുസ്തകത്തിൽ എവിടെയെങ്കിലും നോക്കുന്നത് നല്ലതാണെന്നും പറഞ്ഞു. നോക്കിയതുകൊണ്ട്, കഥയ്ക്ക് കടപ്പാട് :- പുരാണിക് എൻസൈക്ലോപീഡിയ- വെട്ടം മാണി.
 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]